International
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട അവിശ്വാസം സമാധാന ചർച്ചകൾക്ക് പ്രധാന തടസമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. എങ്കിലും, ഇറാൻ പ്രതിനിധികൾ കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താൻ വേദിയാകുന്ന രണ്ടാം ഘട്ട ചർച്ചകൾക്ക് മുന്നോടിയായാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ആഴത്തിലുള്ള അവിശ്വാസം പെട്ടെന്ന് പരിഹരിക്കാനാവില്ല. ഇത് സമാധാന ശ്രമങ്ങളിലെ ഏറ്റവും വലിയ നയതന്ത്ര തടസമാണ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇറാൻ ചർച്ചകളിൽ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇത് ചർച്ചകൾ തുടരാനുള്ള സാധ്യത വർധിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ച പാകിസ്താനിൽ നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. എന്നാൽ ചർച്ചകൾ ഉപേക്ഷിക്കാൻ ഇരുവിഭാഗവും തയ്യാറായിട്ടില്ല. രണ്ടാം ഘട്ട ചർച്ചകൾക്ക് ഇറാൻ ഇനിയും തയ്യാറായിട്ടില്ലന്നും റിപ്പോർട്ടുകളുണ്ട്.
International
വത്തിക്കാൻ സിറ്റി: അമേരിക്കയിലെ ട്രംപ് ഭരണകൂടം വത്തിക്കാനെതിരേ ഭീഷണി മുഴക്കിയതായി റിപ്പോർട്ട്.
യുദ്ധകാര്യങ്ങളിൽ കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. ജനുവരിയിലുണ്ടായ സംഭവത്തിൽ അമേരിക്കയിലെ മുൻ അപ്പസ്തോലിക നുൺഷ്യോ കർദിനാൾ ക്രിസ്റ്റഫ് പിയറിയെ യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലേക്കു വിളിച്ചുവരുത്തിയാണു ഭീഷണി മുഴക്കിയത്.
ലെയോ പതിനാലാമൻ മാർപാപ്പ ജനുവരി ആദ്യം ‘സ്റ്റേറ്റ് ഓഫ് ദ വേൾഡ്’ പ്രസംഗത്തിൽ സാമ്രാജ്യത്വ അധിനിവേശത്തെയും ബലം പ്രയോഗിച്ചുള്ള നയതന്ത്ര രീതികളെയും വിമർശിച്ചതാണു ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്.
പെന്റഗണിൽ കർദിനാളുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് പ്രതിരോധവകുപ്പ് അണ്ടർ സെക്രട്ടറി എൽബ്രിജ് കോൾബി, “ലോകത്തിൽ എന്തും ചെയ്യാനുള്ള സൈനികശേഷി അമേരിക്കയ്ക്ക് ഉണ്ട്” എന്നു പറയുകയും കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷത്തു നിൽക്കണം എന്നു നിർദേശിക്കുകയും ചെയ്തതായി റിപ്പോർട്ടുകളിൽ പറയുന്നു.
ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ ഭീഷണിയുടെ ഭാഷയായിട്ടാണു വത്തിക്കാൻ പരിഗണിച്ചത്. ഇതിനു പിന്നാലെ, ലെയോ പതിനാലാമൻ മാർപാപ്പ ജൂലൈയിൽ പദ്ധതിയിട്ടിരുന്ന അമേരിക്കാ പര്യടനം റദ്ദാക്കുകയുണ്ടായത്രേ. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ഉദ്ദേശിച്ചായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്.
ഇറേനിയൻ സംസ്കാരത്തെ ഉന്മൂലനം ചെയ്യുമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ലെയോ മാർപാപ്പ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സമാധാനത്തിനായി പ്രവർത്തിക്കാനും യുദ്ധത്തെ നിരാകരിക്കാനും ജനങ്ങൾ മുന്നോട്ടു വരണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. ആയുധങ്ങൾക്കു പകരം ചർച്ചകളിലേക്ക് നേതാക്കൾ തിരിച്ചെത്തണമെന്നാണ് മാർപാപ്പ ആവശ്യപ്പെട്ടത്.
ട്രംപ് ഭരണകൂടം വത്തിക്കാനെതിരേ ഭീഷണി മുഴക്കിയയെന്ന റിപ്പോർട്ടിനെക്കുറിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനോട് ഹംഗറിയിലെ ബുഡാപെസ്റ്റിൽവച്ച് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചു.
തനിക്ക് കർദിനാൾ ക്രിസ്റ്റഫ് പിയറിയെ അറിയില്ലെന്നായിരുന്നു ആദ്യം വാൻസ് പറഞ്ഞത്. അമേരിക്കയിലെ മുൻ അപ്പസ്തോലിക നുൺഷ്യോയായിരുന്നു കർദിനാൾ ക്രിസ്റ്റഫ് പിയറിയെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ, തനിക്ക് അദ്ദേഹത്തെ അറിയാമെന്നായിരുന്നു വാൻസിന്റെ മറുപടി. വത്തിക്കാനെതിരേ ഭീഷണി മുഴക്കിയെന്ന റിപ്പോർട്ടിനെക്കുറിച്ച് തനിക്കറിയില്ലെന്ന് വാൻസ് പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: ഇറാൻ സംഘർഷത്തിൽ ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം പാക്കിസ്ഥാനിലേക്ക് പോകുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വലംകൈ എന്ന് അറിയപ്പെടുന്ന സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റിന്റെ മുതിർന്ന ഉപദേഷ്ടാവ് ജാരെഡ് കുഷ്നർ എന്നിവരും പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്ന് കരോലിൻ ലീവിറ്റ് പത്രസമ്മേളനത്തിൽ അറിയിച്ചു.
"തുടക്കം മുതൽ തന്നെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. ചർച്ചകളിലെല്ലാം അദ്ദേഹം പങ്കാളിയായിരുന്നു. ഈ ആഴ്ച അവസാനം ഇസ്ലാമാബാദിൽ നടക്കുന്ന പുതിയ ഘട്ട ചർച്ചകൾക്ക് അദ്ദേഹം നേതൃത്വം നൽകും. ശനിയാഴ്ചയാണ് ചർച്ചകൾ നടക്കുക.'.-കരോലിൻ ലീവിറ്റ് പറഞ്ഞു.
അതേസമയം, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആയിരിക്കും ഇറാനിയൻ പ്രതിനിധി സംഘത്തെ നയിക്കുക.
ആഴ്ചകളോളം നീണ്ടുനിന്ന സംഘർഷത്തിനുശേഷം രണ്ടാഴ്ചത്തേക്ക് അമേരിക്കയും ഇറാനും അടിയന്തര വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചതിനെ തുടർന്നാണ് ഈ കൂടിക്കാഴ്ച.
International
വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമാകുന്നതിനിടെ, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പാകിസ്താൻ ഇടനിലക്കാരുമായി രഹസ്യ ചർച്ച നടത്തിയതായി റിപ്പോർട്ട്. ഇറാൻ വിഷയത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അത്യന്തം അക്ഷമനാണെന്നും യുദ്ധത്തിന്റെ കാര്യത്തിൽ വേഗത്തിലുള്ള തീരുമാനങ്ങളാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും വാൻസ് സൂചിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇറാനുമായി അടുത്ത ബന്ധമുള്ള പാകിസ്താനിലെ ചില പ്രധാന ഇടനിലക്കാർ വഴിയാണ് ജെ.ഡി. വാൻസ് ആശയവിനിമയം നടത്തിയത്. മേഖലയിലെ സംഘർഷം ലഘൂകരിക്കാനോ അല്ലെങ്കിൽ നിർണായകമായ ഒരു നീക്കത്തിന് മുന്നോടിയായുള്ള സന്ദേശം കൈമാറാനോ ആണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇറാൻ വിഷയത്തിൽ കാര്യങ്ങൾ നീണ്ടുപോകുന്നതിൽ ട്രംപിന് താല്പര്യമില്ലെന്നും, എത്രയും വേഗം ഒരു പരിസമാപ്തിയിൽ എത്താനാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നും വാൻസ് ചർച്ചയിൽ വ്യക്തമാക്കി. ഔദ്യോഗിക നയതന്ത്ര ചാനലുകൾക്ക് പുറമേ ഇത്തരം ഇടനിലക്കാർ വഴി ചർച്ച നടത്തുന്നത് അമേരിക്കയുടെ പുതിയ തന്ത്രത്തിന്റെ ഭാഗമായാണ് കാണുന്നത്.
International
വാഷിംഗ്ടൺ ഡിസി: ഇറാൻ യുദ്ധത്തിന്റെ പേരിൽ അമേരിക്കയിലും യുദ്ധം! പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് വാർത്ത.
എന്നാൽ, വാൻസിന് താനുമായി തത്വചിന്താപരമായി ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമില്ലെന്നു ട്രംപ് പറഞ്ഞു. വാൻസിനു യുദ്ധത്തിൽ ഉത്സാഹം കുറഞ്ഞതായിരിക്കാം.
എന്നാൽ, ഇസ്രയേലിനൊപ്പം ഇറാനിൽ വ്യോമാക്രമണം നടത്താനുള്ള തന്റെ തീരുമാനം അനിവാര്യമാണെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. അത് നമ്മൾ ചെയ്യേണ്ട ഒന്നാണെന്ന് എനിക്കു തോന്നി- ട്രംപ് കൂട്ടിച്ചേർത്തു. ഫ്ളോറിഡയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം ഇടക്കാല തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇറാൻ യുദ്ധം ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ആശങ്കയുയർത്തിയിട്ടുണ്ട്. 2028ലെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായി വാൻസിന്റെ പേരാണു മുന്നിൽ നിൽക്കുന്നത്.
ട്രംപിന്റെ വിദേശ ഇടപെടലുകളേക്കാൾ ആഭ്യന്തര പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലാണു വാൻസ് മുൻതൂക്കം നൽകുന്നത്. 2023ൽ ദി വാൾ സ്ട്രീറ്റ് ജേണലിൽ വാൻസ് എഴുതിയത് ട്രംപിന് തന്റെ പിന്തുണയുണ്ട് കാരണം, അദ്ദേഹം അമേരിക്കക്കാരെ വിദേശത്തേക്കു യുദ്ധം ചെയ്യാൻ അയയ്ക്കുകയില്ലെന്ന് എനിക്കറിയാമെന്നായിരുന്നു.
ആക്രമണങ്ങളുടെ തലേന്ന്, ഇറാക്കിൽ ചെയ്തതുപോലെ യുഎസ് ഒരു നീണ്ട യുദ്ധത്തിൽ ഏർപ്പെടാൻ സാധ്യതയില്ലെന്ന് വാൻസ് ദ വാഷിംഗ്ടൺ പോസ്റ്റിനോട് പറയുകയും ചെയ്തു.
International
വാഷിംഗ്ടൺ ഡിസി: ‘ജീവൻ ഒരു ദാനമാണ്’ എന്ന പ്രമേയത്തിൽ യുഎസ് തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ നടന്ന "മാർച്ച് ഫോർ ലൈഫി’ൽ അണിചേർന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും. മാർച്ചിലെ ആദ്യ രാഷ്ട്രീയ പ്രസംഗകനായിരുന്നു വാൻസ്.
പ്രസിഡന്റ് ട്രംപിന്റെ ഗർഭഛിദ്ര നയങ്ങളെ ന്യായീകരിച്ച വാൻസ്, നിങ്ങൾക്ക് വൈറ്റ് ഹൗസിൽ ഒരു സഖ്യകക്ഷിയുണ്ടെന്നും സദസ്യരോടായി പറഞ്ഞു. അമേരിക്കയിൽ കൂടുതൽ കുടുംബങ്ങളും കുട്ടികളും വേണമെന്നാണു താൻ അതിയായി ആഗ്രഹിക്കുന്നതെന്ന് വാൻസ് പറഞ്ഞു. താനും ഭാര്യ ഉഷയും നാലാമത്തെ കുട്ടിക്കായി കാത്തിരിക്കുന്നുവെന്ന വിവരവും അദ്ദേഹം പങ്കുവച്ചു. പറയുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നയാളാണു നിങ്ങളുടെ വൈസ് പ്രസിഡന്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാൻസിനു പുറമെ ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ, പ്രോലൈഫ് വക്താവുകൂടിയായ ന്യൂജഴ്സിയിൽനിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ക്രിസ് സ്മിത്ത് തുടങ്ങിയവരും പ്രസംഗിച്ചു. പ്രസിഡന്റ് ട്രംപും സെനറ്റ് മജോറിറ്റി നേതാവ് ജോൺ തുനെയും മാർച്ചിൽ പങ്കെടുത്തവരെ ഓൺലൈനായി അഭിസംബോധന ചെയ്തു. നിരവധി റിപ്പബ്ലിക്കൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
‘മാർച്ച് ഫോർ ലൈഫി’ൽ പങ്കെടുത്തവർക്ക് ലെയോ പതിനാലാമൻ മാർപാപ്പ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഗർഭാവസ്ഥ മുതൽ സ്വാഭാവിക മരണം വരെ ജീവന്റെ എല്ലാ ഘട്ടങ്ങളെയും ആദരിക്കണമെന്നും സംരക്ഷിക്കണമെന്നും മാർപാപ്പ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുക എന്നത് മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അനിവാര്യമായ അടിത്തറയാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു. രാജ്യത്തെ 50 സംസ്ഥാനങ്ങളിലും ഗർഭഛിദ്രം നിയമവിധേയമാക്കിക്കൊണ്ടുള്ള അമേരിക്കൻ സുപ്രീംകോടതിയുടെ 1973ലെ റോ വേഴ്സസ് വേഡ് വിധി വന്നതിന്റെ വാർഷികത്തോടനുബന്ധിച്ചാണ് ഇതിനെതിരേ എല്ലാ വർഷവും ജനുവരി 23ന് മാർച്ച് ഫോർ ലൈഫ് സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച നടന്ന മാർച്ചിൽ ജീവന്റെ മഹത്വം ഉദ്ഘോഷിച്ചും ഗർഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശം ഉറക്കെ പ്രഖ്യാപിച്ചും പതിനായിരങ്ങളാണു പങ്കെടുത്തത്.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വസതിക്കുനേരെ ആക്രമണം. ഒഹായോയിലുള്ള വസതിക്കു നേരെയുണ്ടായ ആക്രമണത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.
പ്രാദേശികസമയം തിങ്കളാഴ്ച പുലർച്ചെ 12.45 ഓടെയായിരുന്നു ആക്രമണം. സംഭവം നടക്കുമ്പോൾ വാൻസും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.
ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പടെയുള്ളവരുടെ സുരക്ഷ വർധിപ്പിച്ചു.